ലോകമെമ്പാടുമുള്ള അമൃതാനന്ദമയിശിഷ്യർ ചേർന്ന് രൂപവത്കരിച്ചതാണ് മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്. ഈ സ്ഥാപനം ലോകത്ത് പലയിടങ്ങളിലായി 200-ലെറെ ആശ്രമങ്ങൾ, അനാഥ മന്ദിരങ്ങൾ, പ്രൈമറി, സെക്കൻഡറി സ്കൂളുകൾ, എഞ്ചിനീയറിംഗ്, മെഡിക്കൽ കോളേജുകൾ എന്നിവ സ്ഥാപിച്ചു. കേരളത്തിലും, ഇന്ത്യയുടെ പലഭാഗങ്ങളിലുമായി 25,000 വീടുകൾ പാവപ്പെട്ടവർക്ക് സൗജന്യമായി നിർമ്മിച്ചുകൊടുക്കുന്ന ഒരു പദ്ധതിയും, 50,000 അനാഥ സ്ത്രീകൾക്കുള്ളൊരു പെൻഷൻ പദ്ധതിയും ട്രസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്. 2004-ലെ സുനാമി ബാധിതരെ സഹായിക്കാൻ 100 കോടി രൂപയുടെ ബൃഹത്തായൊരു പദ്ധതിയും ട്രസ്റ്റ് നടപ്പാക്കി.
ദരിദ്രരെ നിസ്സ്വാർത്ഥമായി സേവിക്കുന്നതിലൂടെ ദൈവത്തെ പൂജിക്കുകയാണെന്നും, ദൈവം എല്ലാവരിലുമുണ്ടെന്നും മാതാ അമൃതാനന്ദമയി ശിഷ്യരെ ഉത്ബോധിപ്പിക്കുന്നു. പാവപ്പെട്ടവർക്കായി രാജ്യത്ത് ഇതിനകം ഒരുലക്ഷം വീടുകൾ മാതാ അമൃതാനന്ദമയീമഠം നിർമിച്ച് നൽകിയിട്ടുണ്ട്.
അമൃതപുരി
കൊല്ലത്തിനടുത്ത് ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. തിരുവനന്തപുരത്ത് നിന്നും 110 കി.മി വടക്കായും കൊച്ചിയിൽ നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ നിന്ന് മുപ്പത് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമാണ് അമൃതപുരി. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഇവിടം ലോകശ്രദ്ധ ആകർഷിക്കുന്നു.
മാതൃവാണി
അമ്മയുടെ സന്ദേശമാണു മാതൃവാണിയുടെ ഉള്ളടക്കം. ഭാരതീയഭാഷകളിലും വിദേശഭാഷകളിലുമായി ആകെ പതിനഞ്ചു ഭാഷകളില്‍ മാതൃവാണി പ്രസിദ്ധീകരിക്കുന്നു. ഓരോ മാസവും മൂന്നു ലക്ഷത്തിലധികം മാതൃവാണി വായനക്കാരിലെത്തുന്നു.
അമ്മയുടെ ഉപദേശങ്ങള്‍ ‘അമ്മയുടെ സന്ദേശം’ എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിക്കുന്നു. പിന്നെ ലേഖനങ്ങളും കവിതകളും കഥകളും മറ്റു പംക്തികളും. അമ്മ പ്രതിനിധാനം ചെയ്യുന്ന അനാദിയായ ഋഷിപരമ്പരയുടെ, ആചാര്യപരമ്പരയുടെ മൊഴികള്‍ വൈവിദ്ധ്യമാര്‍ന്ന രൂപങ്ങളില്‍ മാതൃവാണിയുടെ താളുകളില്‍ ലിപിബദ്ധമാകുന്നു. അമ്മയുടെ വിവിധ സന്ദര്‍ശനപരിപാടികളും ആശ്രമപ്രവര്‍ത്തനങ്ങളുമൊക്കെ മാതൃവാണിയില്‍ വായിക്കാം. അമ്മയുടെ സന്ന്യാസി ബ്രഹ്മചാരി ശിഷ്യന്മാര്‍, പണ്ഡിതന്മാരും സാഹിത്യനിപുണരുമായ ലേഖകര്‍, രാഷ്ട്രനേതാക്കള്‍, സാംസ്‌കാരികനായകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലുള്ളവര്‍ മാതൃവാണിയുടെ എഴുത്തുകാരില്‍പ്പെടുന്നു.
ആതുരശുശ്രൂഷാ
നിര്‍ദ്ധനര്‍ക്കു വേണ്ടിയുള്ള ആശ്രമത്തിന്റെ ബൃഹത്തായ സൗജന്യ വൈദ്യസഹായശൃംഖലയുടെ പിന്നിലുള്ള പ്രചോദനവും ഊര്‍ജ്ജവും. അനുദിനം വികസ്വരമായ ഈ സൗജന്യ വൈദ്യസഹായ പ്രവര്‍ത്തനങ്ങളില്‍ അതിനൂതനമായ സൗകര്യങ്ങളോടുകൂടെയുള്ള ആസ്പത്രികളുടെയും ചികിത്സാകേന്ദ്രങ്ങളുടേയും ഹോസ്പീസുകളുടെയും എണ്ണമേറിക്കൊണ്ടിരിക്കുന്നു.
കൊച്ചിയിലുള്ള അത്യന്താധുനിക ചികിത്സാ കേന്ദ്രമാണ് ‘അമൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്സസ്സ് ആന്റ് റിസര്‍ച്ച് സെന്റര്‍’ 1300 കിടക്കകളുള്ള ഈ ആശുപത്രിയോടു ചേര്‍ന്നു ആത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ ക്യാന്‍സര്‍ ചികിത്സാ കേന്ദ്രവും നാനോ കെ്‌നോളജി റിസര്‍ച്ച് സെന്ററും പ്രവര്‍ത്തിവരുന്നു. സാധുകള്‍ക്ക് ചികിത്സ സൗജ്യന്യമാണിവിടെ.
1998 മുതല്‍ 2009 വരെ 149 കോടിരുപയ്ക്കൂള്ള സൗജന്യ ചികിത്സയും മരുന്നും ഇവിടെ നിന്നും രോഗികള്‍ക്കായി നല്‍കിയിട്ടുണ്ട്.
കൂടാതെ, മുംബയിലുള്ള ‘അമൃതാ ക്യാന്‍സര്‍ കെയര്‍ ഹോം’ തിരുവനന്തപുരത്തുള്ള ‘അമൃതാ എയിഡസ് കെയര്‍ സെന്റര്‍’ കല്പറ്റയില്‍ ആദിവാസികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘അമൃതകൃപസാഗര്‍’ ചാരിറ്റബിള്‍ ആശുപത്രി, ശിവകാശിയിലെ അമൃതാക്ലിനിക്, അമൃതപുരിയില്‍ തീരദേശവാസികള്‍ക്കു സൗജന്യ ചികിത്സ നല്‍കുന്ന അമൃതകൃപ ആശുപത്രി എന്നിവയും ചികിത്സാരംഗത്ത് മാതാ അമൃതാനന്ദമയീ മഠത്തിന്റെ സംഭാവനകളാണ്.
ഡോക്ടര്‍മാരുടെ സംഘങ്ങള്‍ പതിവായി ഗ്രാമാന്തരങ്ങളില്‍ ചെന്ന് നേത്രചികിത്സാക്യാമ്പുകള്‍ ആരോഗ്യബോധവത്കരണ ക്യാമ്പുകള്‍ ഇവയും നടത്തുന്നു. അമൃതപുരിയിലും ആശ്രമശാഖകളിലും സൗജന്യ ഡിസ്പന്‍സറികള്‍ നടത്തിവരുന്നു. മൈസൂര്‍ കല്പറ്റ, പമ്പ എന്നിവിടങ്ങളിലും സൗജന്യ ആശുപത്രികള്‍ നടത്തുന്നുണ്ട്. ഇന്‍ഡ്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗ്ഗനൈസേഷന്‍ (ഐ.എസ്സ്.ആര്‍.ഒ) തന്നിരിക്കുന്ന ഉപഗ്രഹബന്ധം വഴി എല്ലാ ആസ്പത്രികളെയും എറണാകുളത്തുള്ള അമൃതാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായി ടെലിമെഡിസിന്‍ സംവിധാനം വഴി ബന്ധിച്ചിട്ടുമുണ്ട്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ടെലിമെഡിസിന്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്.
സാംസ്കാരികം
അമ്മയുടെ വന്ദ്യപിതാവ് ദാനം നല്‍കിയ 10 സെന്റ് ഭൂമിയിലാണ് മാതാ അമൃതാനന്ദമയീ മഠത്തിന്റെ തുടക്കം. ജനിച്ച ഗൃഹം തന്നെ അമ്മ ആശ്രമമാക്കി , ക്രമേണ അതിനെ മാതാ അമൃതാനന്ദമയീ മഠത്തിന്റെ ആസ്ഥാനകേന്ദ്രമാക്കി രൂപാന്തരപ്പെടുത്തിയ അമ്മ കൈരളിയുടെ ശബ്ദം ഐക്യരാഷ്ട്രസഭ വരെ എത്തിച്ചു.
ഭാരതത്തിന്റെ സനാതനമായ ആദ്ധ്യാത്മിക സംസ്‌ക്കാരം ലോകമെങ്ങും പ്രചരിപ്പിക്കുവാനായി 1987 മുതല്‍ അമ്മ എല്ലാ വര്‍ഷവും ആഗോള പര്യടനങ്ങള്‍ നടത്തി വരുന്നുണ്ട്. അഞ്ചുഭൂഖണ്ഡങ്ങളിലുമായി 30 ഓളം വിവിധ രാഷ്ട്രങ്ങളില്‍ അന്‍പതിനായിരത്തില്‍ പരം ജ്ഞാനയജ്ഞങ്ങള്‍ അമ്മ നയിച്ചു കഷ്ഠിഞ്ഞു. അമ്മയുടെ ലോകയാത്രകള്‍ ഭൗതികതയില്‍ മുങ്ങിയ അനേകായിരങ്ങളുടെ ജീവിതത്തില്‍ ആദ്ധ്യാത്മികതയിലേക്കുള്ള പരിവര്‍ത്തനം തുടക്കംകുറിച്ചു കൊണ്ടിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷത്തിനു വേണ്ടി മഠം രൂപീകരിച്ചിട്ടുള്ള സംഘടനയാണ് ‘ഗ്രീന്‍ ഫ്രണ്ട്‌സ്.’ വര്‍ഷം തോറും ലക്ഷത്തോളം വൃക്ഷത്തെകള്‍ നടുകയും പരിപാലിക്കുകയും ചെയ്യുന്നതു കൂടാതെ പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ പരിപാടികളും ഈ സംഘടനയുടെ ചുമതലയില്‍ ലോകമെമ്പാടും നടന്നു വരുന്നു.
വിദ്യാഭ്യാസരംഗത്തും ആശ്രമം
വിദ്യാഭ്യാസരംഗത്തും ആശ്രമം ശ്രദ്ധേയമായ കാല്‍വെപ്പ് നടത്തിയിട്ടുണ്ട്. അമൃത വിശ്വവിദ്യാപീഠത്തിന്റെ കീഴില്‍ അഞ്ചു ക്യാപസ്സുകളിലായി (കോയമ്പത്തൂര്‍, കൊച്ചി, ബാഗ്ലൂര്‍, മൈസൂര്‍, അമൃതപുരി) വിവിധ എഞ്ചിനീയറിംഗ്, മെഡിസിന്‍, ഡെന്റ്റല്‍, ഫാര്‍മസി, നര്‌സിംഗ്, ആയുര്‍വ്വേദ, മാനേജ്‌മെന്റ്, ബയോടെക്, ബിഎഡ്, ആര്‍ട്‌സ് & സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍, ജേര്‍ണ്ണലിസം എന്നീ വിഭാഗങ്ങളില്‍ ക്ലാസുകള്‍ നടത്തിവരുന്നു.
ഐടി, എഞ്ചിനീയറിംഗ്, മെഡിസിന്‍, നാനോ രംഗങ്ങളില്‍ വളരെയധികം റിസര്‍ച്ചുകള്‍ സാറ്റലൈറ്റ് നെറ്റ്‌വര്‍ക്കുള്ള ഈ അമൃതയൂണിവേഴ്‌സിറ്റയില്‍ നടത്തിവരുന്നു.
ഭാരതമൊട്ടാകെ 55 അമൃതവിദ്യാലയങ്ങള്‍ നടത്തിവരുന്നു. എല്ലാ വിദ്യായങ്ങളിലും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യമാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനം
2004ല്‍ സുനാമി തിരകള്‍ ഏഷ്യാ ഭൂഖണ്ഡത്തിലെ പല രാജ്യങ്ങളെയും ആക്രമിച്ചു. അത് കേരളത്തിലെ കടലോര ഗ്രാമമായ ആലപ്പാടിനെയും വെറുതെ വിട്ടില്ല.
അന്ന് ആശ്രമത്തിലുണ്ടായിരുന്ന 20,000 ഓളം വരുന്ന സ്വദേശീയരും വിദേശീയരുമായ ഭക്തന്മാരെ രക്ഷിച്ചതോടൊപ്പം, അനേകായിരം വരുന്ന നാട്ടകാരുടെയും എല്ലാം നഷ്ടപ്പെട്ട അന്യസംസ്ഥാനക്കാരായ ജനങ്ങളുടെയും ദുഃഖം അമ്മ സ്വന്തം നെഞ്ചിലേറ്റി. അവര്‍ക്ക് താങ്ങും തണലുമായി അമ്മ നില നിന്നു. കേരളം, തമിഴ്‌നാട്, ആന്റമാന്‍ ദ്വീപുകള്‍, ശ്രീലങ്ക എന്നീ സ്ഥലങ്ങളില്‍ മാതാ അമൃതാനന്ദമയീ മഠം സുനാമി ബാധിതര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പ്രവര്‍ത്തനങ്ങളും നടത്തി.
ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താമസിക്കാനുള്ള അഭയകേന്ദ്രങ്ങള്‍ തമിഴ്‌നാട്ടിലും കേരളത്തിലും അമ്മ സുനാമി കഴിഞ്ഞ് 2 ആഴ്ചക്കകം പണിതു നല്‍കി. അവര്‍ക്ക് വേണ്ട ആഹാരം, വസ്ര്തം, ചികിത്സ എന്നിവ അന്നുമുതല്‍ മഠം നല്കി വന്നു. സുനാമി ഏല്പിച്ച മാനസികാഘാതത്തില്‍ നിന്നും അവര്‍ക്ക് ശാന്തിയും സമാധാനവും ആത്മവിശ്വാസവും വീണ്ടെടുക്കുന്നതിനുള്ള വ്യവസ്ഥകളും മഠം ചെയ്തു.
കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്റമാന്‍ നിക്കൊബാര്‍ ദ്വീപുകള്‍, ശ്രീലങ്ക എന്നിവിടങ്ങളിലായി 6200 ഓളം വീടുകളാണ് നിര്‍മ്മിച്ചു നല്‍കിയത്.
ഒരുവശത്ത് കായലും മറുവശത്ത് കടലുമായ ഒരു ദ്വീപിലാണ് അമൃതപുരി ആശ്രമം സ്ഥിതിചെയ്യുന്നത്. പതിനൊന്നുകിലോമീറ്ററില്‍ ഈ ദ്വീപില്‍ പാലമൊന്നുമുണ്ടായിരുന്നില്ല. സുനാമി സമയത്ത് വള്ളത്തിലൂടെ അക്കരെ കടക്കാന്‍ ശ്രമിച്ച നാട്ടുകാരായ കുറച്ചുപേര്‍ മരിച്ച വിവരം അമ്മയെ അഗാധദുഃഖത്തിലാഴ്ത്തി. ”ഒരു പാലമുണ്ടായിരുന്നെങ്കില്‍ അത്രയധികം ആളുകള്‍ മരിക്കുമായിരുന്നില്ല. ഒരു പാലം ഉണ്ടാവണം” എന്ന് അന്ന് അമ്മ തീരുമാനിച്ചു. ഒരു വര്‍ഷത്തിനകം അമൃതസേതു എന്ന പാലം പണിതു് രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം 2006ല്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ഇനിയൊരു സുനാമി വന്നാല്‍ മുപ്പതു മിനിട്ടിനകം ഗ്രാമവാസികളെയെല്ലാം അക്കരെയെത്തിക്കാന്‍ ഈ പാലം സഹായിക്കും.
കേരളത്തിലെ തീരപ്രദേശത്ത് ഒരു ലക്ഷം കാറ്റാടിത്തൈകള്‍ നടുകയുണ്ടായി. ഇനിയുമൊരു സുനാമി ഉണ്ടായാല്‍ ഈ കാറ്റാടി തൈകള്‍ നാശത്തെ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പതിനായിരം കുട്ടികള്‍ക്ക് 10 ദിവസത്തെ യോഗ, സംസ്‌കൃതം, ഇംഗ്ലീഷ് പരിശീലനക്ലാസുകള്‍ നീന്തല്‍ക്ലാസുകള്‍, കൗണ്‍സിലിംഗ് എന്നിവ നടത്തി. കുട്ടികളുടെ മാനസിക വിഭ്രാന്തിയേയും വെള്ളത്തോടുള്ള പേടിയേയും മാറ്റി ജീവിതത്തില്‍ പലതും നേടാനുണ്ടെന്ന പ്രത്യാശയുണ്ടാക്കാന്‍ കുട്ടികളെ ഇതു സഹായിച്ചു.
കുട്ടികള്‍ നഷ്ടപ്പെട്ട, വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്‌വരായ 7 സ്ത്രീകള്‍ക്ക് 2 വര്‍ഷത്തോളം നീണ്ടുനിന്ന വൈദ്യചികിത്‌സയിലൂടെ കൃത്രിമബീജദാനം നടത്തി, 9 കുട്ടികളുടെ അമ്മമാരായി വീണ്ടും മാതൃത്വത്തിന്റെ അമൃതം നുണയാറാക്കി.
ഇതു കൂടാതെ കേരളം തമിഴ്‌നാട് എന്നീ തീരദേശങ്ങളിലെ നൂറുകണക്കിന് മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് വള്ളവും വലയും നല്‍കി. ആലപ്പുഴ, കൊല്ലം, കൊച്ചി എന്നീ ജില്ലകളിലെ കുടുംബങ്ങള്‍ക്ക് പാചകപാത്രം വാങ്ങാനായി ഒന്നര കോടി രൂപ മഠം വിതരണം ചെയ്തു.
സുനാമി ബാധിത പ്രദേശങ്ങളിലെ 2500 ഓളം യുവതിയുവാക്കള്‍ക്ക് മാതാ അമൃതാനന്ദമയീ മഠത്തിന്റെ വിവിധ സ്ഥാപനങ്ങളില്‍ നഴ്‌സിംഗ്, സെക്യൂരിട്ടി, ഡ്രൈവിംഗ്. ബിഎഡ് എന്നീരംഗങ്ങളില്‍ പരിശീലനവും തൊഴിലവസരവും ഇതിനോടകം നല്‍കിയിട്ടുണ്ട്.
കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ സുനാമി ബാധിച്ച എല്ലാ ജില്ലകളിലും മാതാ അമൃതാനന്ദമയി മഠമാണ് ആദ്യമായി വീടുകള്‍ പണിതു നല്‍കിയത്.
സുനാമി വീടുപണി തുടങ്ങിയ കാലത്തുണ്ടായിരുന്ന ചെലവ് രണ്ടുവര്‍ഷത്തിനകം മൂന്നിരട്ടിയായി. ഈ സുനാമി പുനരധിവാസ പദ്ധതിയില്‍ പങ്കുകൊണ്ട ആശ്രമ അന്തേവാസികളുടെയും ഭക്തരുടെയും എല്ലാം ശ്രമദാനവും കൂടി ചേര്‍ത്താല്‍ ചിലവ് 200 കോടി രൂപയ്ക്കുംമേലെ വരുമെന്നാണ് കണക്കാക്കുന്നത്.
അതിനുമുന്‍പ് ഗുജറാത്തിലെ ഭുജ്ജില്‍ ഭൂകമ്പമുണ്ടായപ്പോഴും, മുബൈയിലും ഒറീസ്സയിലും വെള്ളപ്പൊക്കം ജനങ്ങളെ ദുരിതത്തില്‍ ആഴ്ത്തിയപ്പോഴും, തമിഴ്‌നാട്ടിലെ കുംഭകോണത്ത് സ്‌കൂളില്‍ അഗ്നിബാധയുണ്ടായപ്പോഴും, അമേരിക്കയില്‍ കത്രീന കൊടുങ്കാറ്റ് വിതച്ചപ്പോഴും, ഹൈത്തിയില്‍ ഭൂകമ്പം വന്‍നാശനഷ്ടങ്ങള്‍ വരുത്തിയപ്പോഴും അമ്മ എല്ലാ സഹായവുമായി അവിടെയെല്ലാം ഓടിയെത്തി.
അമേരിക്കന്‍ കടല്‍ത്തീരങ്ങളെ കത്രീന കൊടുങ്കാറ്റ് ആക്രമിച്ചപ്പോള്‍ അമേരിക്കയ്ക്ക് പത്തുലക്ഷം ഡോളര്‍ (ഏകദേശം 4.5 കോടി രൂപ) അമ്മ നല്‍കുകയുണ്ടായി.
2005ല്‍ പാകിസ്ഥാനിലും കശ്മീരിലും ഭൂമികുലുക്കം ഉണ്ടായപ്പോള്‍ അമ്മ ഒരു സംഘം സേവകരെ അയച്ച് അവിടുള്ളവരെ സഹായിച്ചുഭക്ഷണം, മരുന്ന്, കമ്പിളി തുടങ്ങിയ ആവശ്യ സാധനങ്ങള്‍ എത്തിച്ചു.
2005ല്‍ മുംബയിലേയും 2006ല്‍ ഗുജറാത്തിലേയും വെള്ളപ്പൊക്ക സമയത്ത് ഡോക്ടര്‍മാരേയും ആംബുലന്‍സുകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അവര്‍ക്ക് ഭക്ഷണവും മരുന്നും ചികില്‍സയും നല്‍കി.
2010ല്‍ കര്‍ണ്ണാടകയിലും ആന്ധ്രയിലും വെള്ളപ്പൊക്കം ജനങ്ങളുടെ ജീവനും ജീവിതവും നശിപ്പിച്ചപ്പോള്‍ പ്രാഥമിക ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കുശേഷം ദുരിതബാധിതര്‍ക്കായി വീടുകളുടെ പണി ആരംഭിച്ചു.
കേവലം ഇരുപത്ദിവസം കൊണ്ട്, എല്ലാവരേയും അത്ഭുതപ്പെടുത്തികൊണ്ട് അമ്മ കര്‍ണ്ണാടകയിലെ റൈയിച്ചൂരില്‍ 108 ഓളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗവണ്‍മെന്റിന് കൈമാറി. ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതെ വന്നപ്പോള്‍, റൈയിച്ചൂരിലെ ഏറ്റവും വലിയ ഗ്രാമം തന്നെ അമ്മ ദത്തെടുത്തു. 2010 ആഗസ്റ്റ് മാസത്തോടെ ഇപ്പോള്‍ അവിടെ 1700 ഓളം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നു.
അമൃതനികേതന്‍, പാരിപ്പള്ളി
1987ല്‍ പാരിപ്പള്ളിയിലുള്ള ഒരു അനാഥാലയം ഏറ്റെടുക്കുന്നതോടെയാണ്, അമ്മ തന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അവിടുത്തെ കുട്ടികളുടെ ദുരിതപൂർണ്ണമായ അവസ്ഥകണ്ട് മനസ്സലിഞ്ഞ അമ്മ, അമൃതപുരിയില്‍ ആദ്യമായി ഒരു പ്രാർത്ഥനാ മന്ദിരം പണിയാന്‍ ഭക്തന്മാര്‍ നല്കിയ പണം ആ കുട്ടികളുടെയും സ്‌കൂളിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ വിനിയോഗിച്ചു. ഇന്ന് അഞ്ഞൂറോളം കുട്ടികള്‍ ഇവിടെ താമസിച്ച് പഠിക്കുന്നു. അവരുടെ വിദ്യാഭ്യാസവും ആരോഗ്യസംരക്ഷണവും കലാസംസ്‌കാരിക വികാസവും നോക്കി നടത്തുന്ന പാരിപ്പള്ളിയിലെ അനാഥാലയമാണ് അമൃതനികേതന്‍. സാഹിത്യത്തിലും സംഗീതത്തിലും നൃത്തത്തിലും വാദ്യോപകരണങ്ങള്‍ വായിക്കുന്നതിലുമൊക്കെയുള്ള ഇവരുടെ മികവ് സംസ്ഥാന തലത്തില്‍ ഇതിനോടകം തെളയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
കെനിയയിലും ഹെയിത്തിയിലും അമ്മ അനാഥാലങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.
അമൃതകുടീരം ഭവനദാനപദ്ധതി
സാധുക്കൾക്ക് വിടുവെച്ചു നല്കുന്ന പദ്ധതി മഠം ആദ്യമായി ആരംഭിച്ചത് 1990ലാണ്. ആ കാലഘട്ടത്തില്‍ നിർമ്മിച്ചു നല്‍കിയ വീടുകള്‍ കൂടാതെ, 1998ല്‍ മഠം തുടങ്ങിവെച്ച ഭവനദാന പദ്ധതിയാണ് ‘അമൃതകുടീരം.’ ആദ്യത്തെ 30,000 വീടുകള്‍ അഞ്ചു വർഷം കൊണ്ടു (2002ല്‍) പൂർത്തീകരിച്ചു. ഭുജില്‍ ഭൂകമ്പത്തെ തുടർന്നു ദത്തെടുത്ത 3 ഗ്രാമങ്ങളിലായി പണിതു നല്കിയ 1200 വീടുകളും ഇതില്‍ ഉൾപ്പെടും.
ഇപ്പോള്‍ ഭാരതമൊട്ടുക്ക് 100,000 അമൃതകുടീരം ഭവനങ്ങള്‍ പണിഞ്ഞു നല്കുന്ന പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കേരളം കൂടാതെ, തമിഴ്‌നാട്, കർണ്ണാടക, ആന്ധ്രാ, മഹാരാഷ്ട്രാ, രാജസ്ഥാന്‍, ഡൽഹി, ഉത്തര്‍പ്രദേശ്, മദ്ധ്യപ്രദേശ്, ഒറീസ്സാ, ബംഗാള്‍ എന്നിവിടങ്ങളിലും അമൃതകുടീരം ഭാവനനിർമ്മാണ പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
അമൃതനിധി പ്രതിമാസ പെൻഷൻ
ഭാരതത്തിലുടനീളം ഏതാണ്ട് ഒരുലക്ഷത്തോളം വിധവകളോ വികലാംഗരോ ആയ സാധുക്കൾക്ക് പ്രതിമാസം പെൻഷൻ നല്കാനുള്ള പദ്ധതിയാണ് അമൃതനിധി. പുതിയ അപേക്ഷകരായ അർഹതപ്പെട്ടവരെ മഠത്തിന്റെ കഴിവനുസരിച്ച് വർഷം തോറും പുതുതായി ഈ അമൃതനിധി പദ്ധതിയില്‍ ചേർത്തു വരുന്നു.
വൃദ്ധരായ സ്വന്തം മാതാപിതാക്കളെ സഹായിക്കാതെ, കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലും കൊടുക്കാതെ, അവരെ സ്വന്തം വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കുന്ന മക്കളുള്ള, സ്വാർത്ഥത നിറഞ്ഞ ഇന്നത്തെ സമൂഹത്തിലാണ് , അന്യനെ സ്‌നേഹിക്കുന്നതിലൂടെ സേവിക്കുന്നതിലൂടെ നിസ്വാർത്ഥതയ്ക്കും ത്യാഗത്തിനും സ്ഥാനമുണ്ട് , മഹത്വമുണ്ട് എന്ന് അമ്മ സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുന്നത്.
വൃദ്ധാശ്രമങ്ങള്‍
തമിഴ്‌നാട്, കേരള, കർണ്ണാടക എന്നിവിടങ്ങളില്‍ വൃദ്ധാശ്രമങ്ങള്‍ പ്രവർത്തിച്ചുവരുന്നു. അമേരിക്കയിലെ ഒക്കല്ഹോമയിലും ഒരു വൃദ്ധാശ്രമം ഉണ്ട്.
ജനശിക്ഷണ്‍ സംസ്ഥാന്‍
ശിവകാശിയിലും ഇടുക്കി ജില്ലയിലും കേന്ദ്രസർക്കാരിന്റെ സഹായത്തോടെ മഠത്തിന്റെ മേൽനോട്ടത്തില്‍ നടത്തുന്ന സ്വയം തൊഴില്‍ കണ്ടെത്തുന്ന പരിശീലന പദ്ധതിയാണ് ജനശിക്ഷണ്‍ സംസ്ഥാന്‍.
അമൃതശ്രീ
അമൃതശ്രീ എന്ന പദ്ധതിയിലൂടെ പാവപ്പെട്ട സ്ത്രീകൾക്ക് സ്വയം തൊഴില്‍ കണ്ടെത്തി നിത്യോപയോഗ സാധനങ്ങളുടെ ഉദ്പാദനത്തിലും വിപണനത്തിനും ആവശ്യമായ സാധന സാമഗ്രികളും ധനസഹായവും നല്കി വരുന്നു. 10 മുതല്‍ 20വരെ അംഗങ്ങളുള്ള 5000-ത്തോളം യൂണിറ്റുകള്‍ 4 സംസ്ഥാനങ്ങളിലായി അമൃതശ്രീയ്ക്കുണ്ട്
നീതി പ്രതിഷ്ഠാന്‍
സാധുക്കൾക്ക് സൗജന്യ നിയമോപദേശം നല്കുസന്ന സംഘടനയാണ് ‘അമൃതകൃപാ നീതി പ്രതിഷ്ഠാന്‍’
സൗജന്യ വിവാഹം
പ്രതിവർഷം നൂറുകണക്കിന് സാധുക്കൾക്ക് സൗജന്യ വിവാഹം നടത്തിക്കൊടുക്കുന്നുണ്ട്. അവരുടെ കല്യാണവസ്ത്രങ്ങള്‍ ആഭരണങ്ങള്‍ ഭക്ഷണം എന്നിവയ്ക്കുവേണ്ട ചെലവുമുഴുവനും ആശ്രമമാണ് വഹിക്കുന്നത്.
അനുഭവം : ഞാൻ ഒരിക്കൽ എന്റെ അടുത്ത ബന്ധുവിന്റെ ചികിത്സക്കായി ഒരിക്കൽ ആംബുലസിൽ കയറി അമൃത ആശുപത്രിൽ എത്തി, പക്ഷെ എന്റെ ബന്ധു സാമ്പത്തികമായി ഒരുപാടു ബുദ്ധിമുട്ടു അനുഭവയ്ക്കുന്നതിനാൽ ചികിത്സക്കായി ലക്ഷങ്ങൾ എങ്ങനെ സങ്കടിപ്പിക്കും എന്ന് ചിന്തിച്ചു വിഷമിച്ചു ഞങ്ങൾ നിൽക്കുമ്പോൾ അമൃത ആശുപത്രിയിൽ തന്നെയുള്ള PATIENT സർവീസിന്റെ ഓഫീസിനെ കുറിച്ചറിയുകയും അവിടെ ചെന്ന് ഒരു അപേക്ഷ നൽകുകയും ചെയ്തു. പിന്നീട് ആശ്രമത്തിൽ നിന്നും ഒരു സുഹൃത്ത് വഴി ഒരു കത്ത് സങ്കടിപ്പിച്ചു PATIENT സർവീസിന്റെ ഓഫീസിൽ എത്തിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് വരുമാന സർട്ടിഫിക്കറ്റ് കൂടി കൊണ്ടുവരാൻ പറ്റുമോ എന്ന് ചോദിച്ചു. വീണ്ടും നമ്മുടെ നാട്ടിലെ പഞ്ചായത്തു മെമ്പറിന്റെ സഹായത്തോടെ വരുമാന സർട്ടിഫിക്കറ്റ് അന്ന് തന്നെ സംഘടിപ്പിച്ചു. അത് ഞങ്ങൾ അടുത്ത ദിവസം രാവിലെ തന്നെ PATIENT സർവീസിന്റെ ഓഫീസിൽ എത്തിച്ചു. അവിടെ ചെന്നപ്പോൾ എന്റെയടുത്തു ഒന്നോ-രണ്ടോയിടത്തു കൂടി ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞു. കൈവിരലയാളവും എടുത്തു. പിന്നീട് ഞങ്ങളും കൂടെ വന്നവരും എല്ലാവരും ഞെട്ടിപോയതും വളരെ സന്തോഷം തോന്നിയ ഒരു നിമിഷവും ആണ് ഉണ്ടായത്. ഇനി ഇവിടുത്തെ ചികിത്സക്ക് ക്യാഷ് ഒന്നും അടക്കണ്ട എന്ന് ഞങ്ങളൊടു പറഞ്ഞു. ആ നിമിഷം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. ഇതുപോലെ വേറൊരു പ്രൈവറ്റ് ആശുപത്രിയിലും പെട്ടെന്ന് തന്നെ ഇങ്ങനെ വലിയ ഒരു പരിഗണന കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ നാട്ടിൽ ആണ് ശ്രീ മാതാ അമൃതാനന്ദമയിയുടെ ജന്മനാട് എന്നതിൽ വളരെ അഭിമാനം കൊണ്ട ഒരു നിമിഷം ആയിരുന്നു അത് .
നന്ദിയോടെ : സുധീഷ്.ആർ